സിസ്റ്റർ അഭയാ കൊലകേസ്:പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ.
സംസ്ഥാനം

സിസ്റ്റർ അഭയാ കൊലകേസ്:പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ.

📍 Perinthalmanna, Malappuram23 Dec 2020

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂരിന് 302 വകുപ്പ് പ്രകാരം ഇരട്ട ജീവപര്യന്തം , സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവു ശിക്ഷ. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഗൗരവമേറിയ കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആസൂത്രിത കൊലപാതകമാണോയെന്ന ചോദ്യത്തിന് അല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. എന്നാല്‍ അതിക്രമിച്ചു കടന്നു കൊല നടത്തിയത് ഗൗരവമേറിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രായം കണക്കിലെടുത്ത് ഇളവു നല്‍കണമെന്നായിരുന്നു പ്രതിഭാഗം വാദം. ഫാദര്‍ കോട്ടൂര്‍ അര്‍ബുദ രോഗിയെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പ്രായമായ മാതാപിതാക്കള്‍ ഉണ്ടെന്നും ഇവരെ സംരക്ഷിക്കുന്നത് താനാണെന്നും സിസ്റ്റര്‍ സെഫി പറഞ്ഞു. 1992 മാര്‍ച്ച്‌ 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ബിസിഎം കോളജിലെ പ്രിഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അഭയ. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനു ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണയ്ക്കു മുമ്ബ് കുറ്റവിമുക്തനാക്കി. നാലാം പ്രതി ആഗസ്റ്റിന്‍ വിചാരണയ്ക്കു മുമ്പ് മരിച്ചു. ഒരു വര്‍ഷം മുന്‍പാണ് വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. എട്ട് പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനില്‍കുമാറാണ് കേസ് പരിഗണിച്ചത്.

HomeNewsസിസ്റ്റർ അഭയാ കൊലകേസ്:പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ.