
'ജനപ്രിയ ദുരിതം' സമ്മാനിച്ച് എസ്.ബി.ഐ.
തൃശൂർ: ദുരിതകാലത്ത് പാവപ്പെട്ട ഉപഭോക്താക്കൾക്ക് 'ജനപ്രിയ ദുരിതം' സമ്മാനിച്ച് എസ്.ബി.ഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്.ബി.ടി) ഉണ്ടായിരുന്ന കാലത്ത് വ്യാപകമായി ഉപയോഗിച്ച 'ജനപ്രിയ' എന്ന സീറോ ബാലൻസ് (മിനിമം ബാലൻസ് ആവശ്യമില്ലാത്ത) അക്കൗണ്ടാണ് എസ്.ബി.ഐയിൽ ലയിച്ചതോടെ ദുരിതമായത്. സമീപകാലത്ത് എസ്.ബി.ഐ നടത്തിയ ചില സാങ്കേതിക പരിഷ്കാരങ്ങളിൽ ഈ അക്കൗണ്ടുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായി. ഇത്തരം അക്കൗണ്ടുകളിലേക്ക് വരേണ്ട ഡിസംബർ മാസത്തെ ക്ഷേമ പെൻഷനുകൾ, ക്ഷേമനിധി പെൻഷനുകൾ, പി.എം കിസാൻ ഗഡുവായ 2,000 രൂപ തുടങ്ങിയവയൊന്നും ഭൂരിഭാഗം അക്കൗണ്ടിലും കയറാതെ മടങ്ങി. ഈ അക്കൗണ്ട് വഴി ഒട്ടേറെ ചെറുകിടക്കാരുടെ ശമ്പളവും തടസ്സപ്പെട്ടു. അക്കൗണ്ടിൽ പണം വന്നവർക്കാകട്ടെ ഒരു രൂപ പോലും പിൻവലിക്കാനും കഴിയാത്ത അവസ്ഥയാണ്. ഓൺലൈൻ, എ.ടി.എം, ബാങ്ക് ശാഖ എന്നിവ മുഖേനയൊന്നും പണം പിൻവലിക്കാനാവുന്നില്ല. ബാങ്കാകട്ടെ, ബന്ധപ്പെട്ട ഇടപാടുകാരെ ഇക്കാര്യം അറിയിച്ചതുമില്ല. ജീവനക്കാർക്ക് ഇതിെൻറ വിശദാംശങ്ങളെക്കുറിച്ച് ധാരണയില്ല. സോഫ്റ്റ്വെയർ പരിഷ്കാരം പാളിയതാകാം കാരണമെന്ന അനുമാനത്തിലാണ് ജീവനക്കാർ. മാസങ്ങളായി ഗുരുതര നെറ്റ്വർക്ക് പ്രശ്നം മൂലം ഇടപാടുകൾ പല ദിവസങ്ങളിലും സ്തംഭിക്കുകയോ വൈകുകയോ ചെയ്യുന്ന അവസ്ഥയാണ് എസ്.ബി.ഐയിലുള്ളത്.
Home › News › 'ജനപ്രിയ ദുരിതം' സമ്മാനിച്ച് എസ്.ബി.ഐ.
