
ഇസ്രയേലിനെ നടുക്കി മിസൈൽ ആക്രമണം; ഭയന്ന് വിറച്ച് ജനം; അപായ സൈറണുമായി സൈന്യം
ഇസ്രയേലിനെ ഞെട്ടിച്ച് സിറിയയുടെ മിസൈൽ ആക്രമണം. ഇന്ന് പുലർച്ചെയാണ് വ്യോമപ്രതിരോധ മിസൈൽ ഉപയോഗിച്ച് ഇസ്രയേലിലെ ആണവ നിലയത്തിന് സമീപം സിറിയ ആക്രമണം നടത്തിയത്. സ്ഫോടന ശബ്ദം കേട്ട ജനങ്ങൾ ഭയചകിതരായെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണം നടന്നതിന് പിന്നാലെ ആണവനിലയത്തിന്റെ സമീപ പ്രദേശങ്ങളിൽ സൈന്യം അപായസൈറൺ മുഴക്കിയതായും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സിറിയ കരയിൽ നിന്ന് വായുവിലേക്ക് വിക്ഷേപിച്ച മിസൈലുകളായിരുന്നു നഗരത്തിൽ പതിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ സേന പിന്നീട് വിശദീകരിച്ചു. ആക്രമണത്തിൽ ആർക്കും പരുക്കേറ്റതായോ മറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചതായോ റിപ്പോർട്ടില്ല. മിസൈൽ ആക്രമണത്തിന് പിന്നിൽ ഇറാന് പങ്കുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. എന്നാൽ ഇതിനോട് ഇറാൻ പ്രതികരിച്ചിട്ടില്ല. നേരത്തെ, ഇസ്രയേൽ പട്ടണമായ റാംലെയ്ക്ക് സമീപം അപ്രതീക്ഷിത സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇസ്രയേലിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ സ്ഥാപനമായ ടോമർ നടത്തുന്ന ‘നിയന്ത്രിത’ പരീക്ഷണത്തിന്റെ ഭാഗമായാണ് സ്ഫോടനം സംഭവിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
Home › News › ഇസ്രയേലിനെ നടുക്കി മിസൈൽ ആക്രമണം; ഭയന്ന് വിറച്ച് ജനം; അപായ സൈറണുമായി സൈന്യം
