ഓറഞ്ച് സോണിൽ കർശന മാർഗനിർദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ.
കോഴിക്കോട്: ഓറഞ്ച് സോണായി പ്രഖ്യാപിക്കപ്പെട്ട കോഴിക്കോട് ജില്ലയിൽ ദുരന്തനിവാരണ നിയമമനുസരിച്ച് കർശന മാർഗനിർദേശവുമായി ജില്ലാ കളക്ടർ. ഇളവ് പ്രതീക്ഷിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നത് നിരോധിച്ച് കളക്ടർ ഇന്നലെ രാവിലെ ഉത്തരവിറക്കി. മാർഗനിർദേശങ്ങൾ: 1.ജില്ലയിൽ പൊതുഗതാഗതവും മദ്യഷാപ്പുകളും നിരോധിച്ചു. 2. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ അടിയന്തരമല്ലാത്ത സ്വകാര്യയാത്രകൾ കർശനമായി നിരോധിച്ചു.അടിയന്തരഘട്ടങ്ങളിൽ ജില്ലാ കളക്ടർ നൽകുന്ന പാസ് ഉപയോഗിച്ച് യാത്ര അനുവദിക്കും. ജില്ലയ്ക്കകത്ത് യാത്രചെയ്യാൻ സത്യവാങ്ങ്മൂലം ആവശ്യമാണ്. അന്തർജില്ലാ യാത്രകൾക്ക് ഓൺലൈൻ പാസുകൾ നിർബന്ധമാണ്. 3.പത്തുവയസിൽ താഴെയുള്ള കുട്ടികൾ, 65 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ, രോഗികൾ എന്നിവർ ചികിത്സാ ആവശ്യങ്ങൾക്കല്ലാതെ യാത്രചെയ്യാൻ പാടില്ല. 4.മാസ്ക് ധരിച്ചു മാത്രമെ പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കാൻ പാടുള്ളൂ. 5. ജില്ലയ്ക്കകത്ത് നാലുചക്ര സ്വകാര്യ/ടാക്സി വാഹനങ്ങളിൽ ഡ്രൈവറടക്കം പരമാവധി മൂന്നുപേർക്ക് യാത്രചെയ്യാം. ഇത്തരം യാത്രകൾ അടിയന്തരസാഹചര്യങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തണം. 6.സ്കൂളുകൾ, കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ക്ലാസുകൾ, ചർച്ചകൾ, ക്യാന്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ, വിനോദയാത്രകൾ എന്നിവ നിരോധിച്ചു. ഓൺലൈൻ പഠനമാർഗങ്ങൾ അനുവദനീയമാണ്. 7.സിനിമ തിയറ്റർ, ഷോപ്പിംഗ് മാളുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിംനേഷ്യം, ടർഫ് ഗ്രൗണ്ടുകൾ, വ്യായാമ കേന്ദ്രങ്ങൾ, ജ്വല്ലറികൾ, തുണിക്കടകൾ, ബഹുനില കെട്ടിടങ്ങളിലുള്ള ആവശ്യവസ്തുക്കളല്ലാത്തവയുടെ വ്യാപാരകേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. ഓഡിറ്റോറിയത്തിൽ വച്ചുള്ള പരിപാടികൾ, മത്സരങ്ങൾ, ടൂർണമെന്റുകൾ, എന്നിവ നടത്തുന്നതും നിരോധിച്ചു. 8.ഹോട്ടലുകളുടെയും, റസ്റ്ററന്റുകളുടെയുംപ്രവർത്തനം പാഴ്സൽ സർവീസുകൾക്കുമാത്രമായിപരിമിതപ്പെടുത്തണം. 9. ബാർബർഷോപ്പ്, ബ്യൂട്ടിപാർലർ, സ്പാ, എന്നിവ പ്രവർത്തിപ്പിക്കരുത്. എന്നാൽ ബാർബർജോലി വീടുകളിൽ ചെന്ന് ചെയ്യാവുന്നതാണ്. 10. വിവാഹ ചടങ്ങുകളിൽ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേർക്ക് പങ്കെടുക്കാം. 11. മരണാനന്തര ചടങ്ങുകളിൽ കൃത്യമായ സാമൂഹിക അകലംപാലിച്ച് പരമാവധി 20 പേർക്ക് പങ്കെടുക്കാം. 12.ആശുപത്രികളിൽ കൂട്ടിരിക്കാനായി ഒന്നിലധികം പേർ എത്തുന്നത് നിരോധിച്ചു. 13 എല്ലാത്തരം പ്രകടനങ്ങൾ, ധർണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ,എന്നിവ നടത്തുന്നത് നിരോധിച്ചു. 14. എല്ലാ ആരാധനാലയങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം, പ്രത്യേക പ്രർഥനകൾ, കൂട്ടപ്രാർഥനകൾ, എന്നിവ നിരോധിച്ചു.ആരാധനാലയങ്ങളിൽ അവശ്യം നടത്തേണ്ട ചടങ്ങുകൾ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ജീവനക്കാർക്ക് മാത്രം നടത്താവുന്നതാണ്. ചടങ്ങുകളിൽ അഞ്ചിലധികംപേർ പാടില്ല. 15.എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും, പാർക്കുകളിലേക്കും, ബീച്ചിലേക്കുമുള്ള സ,ഞ്ചാരികളുടെ പ്രവേശനംനിരോധിച്ചു. 16.ബ്രേക്ക്ദി ചെയിൻ ഉറപ്പുവരുത്തുന്നതിന് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കൾക്കായി സോപ്പ്- സാനിറ്റൈസർ പ്രവേശന കവാടത്തിൽ സജ്ജീകരിക്കണം. 17. ഓറഞ്ച് സോണിൽ അനുവർത്തിക്കേണ്ട മറ്റെല്ലാ നിയന്ത്രണങ്ങളും ജില്ലയ്ക്ക് ബാധകമായിരിക്കും. 18. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച കോടഞ്ചേരി, അഴിയൂർ, പഞ്ചായത്തുകളിലും, വടകര മുൻസിപ്പാലിറ്റി, കോഴിക്കോട് കോർപറേഷനിലെ വാർഡ് 42 മുതൽ 45 വരെയും, വാർഡ് 54 മുതൽ 56 വരെയും ഉള്ള സ്ഥലങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.
Home › News › ഓറഞ്ച് സോണിൽ കർശന മാർഗനിർദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ.
