തെക്കന്‍ കേരളത്തില്‍ കനത്ത മഴ, അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു
തിരുവനന്തപുരം: തെക്കൻ കേരളത്തിൽശക്തമായ മഴ തുടരുന്നു. അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. കരമനയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. വരുന്ന മൂന്നുമണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. മഴയെ തുടർന്ന്തിരുവനന്തപുരം നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കരിപ്പൂർ, നെടുമങ്ങാട് ഭാഗങ്ങളിൽ വീടുകളിലും കോവളത്ത് വെങ്ങാനൂർ ഭാഗങ്ങളിൽ കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാർഡാമിലെ ഫിഷറീസ് അക്വേറിയം വെള്ളത്തിൽ മുങ്ങി. മധ്യകേരളത്തിൽ വ്യാഴാഴ്ച രാത്രിമുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ അതിശക്തമായ മഴയായിരുന്നു. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ മന്ത്രി വി.എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച കളക്ടറേറ്റിൽ മീറ്റിങ് നടന്നിരുന്നു. നഗരത്തിൽ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി സജീവമായി നടക്കുന്നുണ്ട്. മലയോര മേഖലകളിലും ജാഗ്രതാ നിർദേശം തുടരുകയാണ്. ഉത്തരകേരളത്തിൽ സാമാന്യം തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാൽ ജാഗ്രതാ നിർദേശം തുടരുന്നു. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്.
Home › News › തെക്കന്‍ കേരളത്തില്‍ കനത്ത മഴ, അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു
