രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചു
ന്യൂഡൽഹി: കോവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാനസർവീസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചു. മാർച്ച് 25 മുതൽ നിർത്തി വെച്ച ആഭ്യന്തര വ്യോമഗതാഗതം രണ്ട് മാസങ്ങൾക്ക് ശേഷമാണ് പുനരാരംഭിച്ചത്. ഡൽഹിയിൽ നിന്ന് പുണെയിലേക്കുള്ള ആദ്യവിമാനം പുലർച്ചെ 4.45 നും മുംബൈ- പട്ന വിമാനം രാവിലെ 6.45 ന് യാത്ര തിരിച്ചു. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഏഷ്യ വിമാനവും എത്തി. വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനെ തുടർന്ന് മുംബൈയിൽ നിന്നുള്ള ആദ്യ സർവീസ് പട്നയിലേക്കാണ്. മുംബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം പട്ന വിമാനത്താവളത്തിലെത്തിച്ചേർന്നതിന് ശേഷമായിരിക്കും പട്നയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം പുറപ്പെടുകയെന്ന് മുംബൈ എയർപോർട്ട് ഓപ്പറേറ്ററായ മിയാൽ(MIAL) വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ, എയർ ഏഷ്യ എന്നീ വിമാനക്കമ്പനികളാണ് സർവീസ് നടത്തുന്നത്. മുംബൈ, ഡൽഹി, അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, പട്ന, പുണെ, കൊച്ചി തുടങ്ങി പ്രമുഖ നഗരങ്ങളിൽ നിന്ന് സർവീസുകൾ ഉണ്ടാകും. വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളങ്ങളിൽ ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വ്യാപാരകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സർവീസ് പുനരാരംഭിക്കുന്ന വിമാനത്താവളങ്ങളിൽ കർശനമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ പ്രവേശിപ്പിച്ചത്. രാജ്യത്തെ ആഭ്യന്തര വ്യോമഗതാഗതത്തിന്റെ മൂന്നിലൊന്ന് മെയ് 25 ന് പുനരാരംഭിക്കുമെന്ന് സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര വിമാനസർവീസ് നിർത്തിവെച്ചിരിക്കുന്നത് തുടരും. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി യാത്രക്കാർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്നു. വിമാനത്താവളങ്ങൾ പാലിക്കേണ്ട നിർദേശങ്ങളും എഎഐ ഉൽപ്പെടുത്തിയിരുന്നു.
Home › News › രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചു
