ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ് ക്ലാസുകൾ. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റാത്ത വിദ്യാർഥികൾക്ക് മറ്റ് സൗകര്യങ്ങൾ ഒരുക്കും. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ മൂല്യനിർണയവും ജൂൺ ഒന്നിന് ആരംഭിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ മൂല്യനിർണയത്തിന് പങ്കെടുക്കേണ്ടന്ന് വിഭ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണം ആരംഭിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലെ അധ്യയനദിനങ്ങൾ 220 ദിവസത്തിൽ നിന്ന് 100 ആയി വെട്ടിചുരുക്കിയേക്കും. ഓരോ അക്കാദമിക് വർഷത്തിലും 1320 മണിക്കൂർ സ്കൂളുകളിൽ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ട് വരും. 600 മണിക്കൂർ സ്കൂളിലും 600 മണിക്കൂർ വീടുകളിലും അധ്യയനം നടത്തണം എന്ന വ്യവസ്ഥ ആണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം കൊണ്ട് വരിക. ഓരോ പീരിയഡിന്റെയും ദൈർഘ്യം 45 മിനുട്ടിൽ നിന്ന് 30 മിനുട്ട് ആയി വെട്ടി ചുരുക്കിയേക്കും. ഓരോ വർഷവും 120 മണിക്കൂർ അഥവാ 20 അധ്യയന ദിവസങ്ങൾ സ്കൂളുകളിലോ, വീട്ടിലോ വച്ച് ഡോക്ടർമാരോ, മനഃശാസ്ത്ര വിദഗ്ധരോ കുട്ടികളെ കൗൺസിൽ ചെയ്യണം എന്ന നിർദേശവും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. കുട്ടികളുടെ മാനസിക ഉന്മേഷം നിലനിറുത്താൻ ഈ കൗൺസിലിംഗ് ഗുണം ചെയ്യും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിന്റെ മാർഗ്ഗ രേഖ ഉടൻ പ്രസിദ്ധീകരിക്കും. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന് ഷിഫ്റ്റ് സമ്പ്രദായം കൊണ്ട് വരണം എന്ന നിർദേശം മാർഗ്ഗരേഖയിൽ ഉണ്ടെന്നാണ് സൂചന. ഒരു ക്ളാസിൽ പരമാവധി 15 മുതൽ 20 വരെ കുട്ടികളെ പാടുള്ളു. അതിൽ കൂടുതൽ കുട്ടികൾ ഒരു ക്ളാസിൽ ഉണ്ടെങ്കിൽ രണ്ട് ബാച്ച് ആക്കണം. ഓരോ ബാച്ചിനും ഇടവിട്ടുള്ള ദിവസങ്ങളിൽ ക്ളാസ്. ക്ലാസുകൾ നടത്തുന്നതിന് ഒറ്റ ഇരട്ട അക്ക സംവിധാനം ഏർപ്പെടുത്തണം. ക്ളാസ്സുകളിൽ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കണം. രണ്ട് കുട്ടികൾ തമ്മിൽ ആറടി അകലത്തിൽ മാത്രമേ ഇരിക്കാൻ അനുവദിക്കാവു. മൂന്ന് പേര് ഇരിക്കുന്ന ബെഞ്ച് ആണെങ്കിൽ രണ്ട് പേരെ ഇരിക്കാവു എന്നാണ് സർക്കാർ തയ്യാർ ആക്കുന്ന മാർഗ്ഗ രേഖയിലെ നിർദേശങ്ങളിൽ ഒന്ന്. 30 മുതൽ 50 ശതമാനത്തിൽ അധികം വിദ്യാർത്ഥികൾ ഒരു സമയം സ്കൂളുകളിൽ ഉണ്ടാകരുത് എന്നാണ് എൻ സി ഇ ആർ ടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്. എട്ട് മുതൽ പന്ത്രണ്ടാം ക്ളാസ്സുകൾ വരെയുള്ള വിദ്യാർത്ഥികൾക്ക് മാത്രം ആദ്യ ഘട്ടത്തിൽ ക്ളാസ് ആരംഭിച്ചാൽ മതിയെന്ന് ആയിരുന്നു എൻ സി ഇ ആർ ടിയുടെ നിർദേശം. എന്നാൽ ഈ നിർദേശത്തിൽ ചില മാറ്റങ്ങൾ കൊണ്ട് വരാൻ ആലോചിക്കുന്നതായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ഉയർന്ന ക്ളാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ ക്ളാസ്സുകൾ കാണുകയുള്ളു എങ്കിലും വൈകാതെ ഒന്ന് മുതൽ ഉള്ള ക്ളാസ്സുകൾ ആരംഭിക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ളാസ്സുകൾ ആഴ്ചയിൽ രണ്ട് ദിവസം ആയി പരിമിതപ്പെടുത്തും. ആറ് മുതൽ എട്ടാം ക്ളാസ്സുകൾ വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ട് മുതൽ നാല് ദിവസം വരെയും 9 മുതൽ 12 ആം ക്ളാസ് വരെ ഉള്ളവർക്ക് നാലോ അഞ്ചോ ദിവസവും ആണ് ക്ളാസ് ആലോചിക്കുന്നത്. പരീക്ഷ നടത്തിപ്പിലും സമൂലമായ മാറ്റങ്ങൾ ഉണ്ടായേക്കും. വിദ്യാർത്ഥികൾക്ക് സമ്മർദ്ദം ഉണ്ടാകാത്ത പരീക്ഷ രീതികൾ നടപ്പിലാക്കാൻ ആണ് സർക്കാർ ആലോചിക്കുന്നത്. *കുടിയേറ്റ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ* കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കണം എന്ന് എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര സർക്കാർ ആവശ്യപ്പെടും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്വദേശത്ത് തിരിച്ചെത്തിയ ഇവർക്ക് തൊട്ട് അടുത്ത സ്കൂളുകളിൽ തന്നെ അഡ്മിഷൻ ഉറപ്പാക്കണം. അഡ്മിഷൻ നൽകുന്നതിന് നേരത്തെ പഠിച്ചിരുന്ന സ്കൂളിന്റെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നിർബന്ധം ആക്കരുത്. തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകണം എന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിദേശിക്കും. 50 ശതമാനം ക്ളാസ്സുകൾ വീടുകൾ കേന്ദ്രീകരിച്ച് നടക്കുമ്പോൾ, ഓൺലൈൻ സൗകര്യവും മറ്റും ഇല്ലാത്ത വിദ്യാർത്ഥികൾകൾക്ക് പ്രത്യേക ശ്രദ്ധ സ്കൂളുകൾ ഏർപ്പെടുത്തണം എന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെടും.
Home › News › ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും
