വൈറ്റ്ഹൗസിൽ പ്രതിഷേധം: ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റിയെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടന്‍∙ കറുത്തവര്‍ഗക്കാരനെ പട്ടാപ്പകല്‍ തെരുവില്‍ പൊലീസുകാരന്‍ കാല്‍മുട്ടിനടിയില്‍ ഞെരിച്ചു കൊന്ന സംഭവത്തില്‍ അമേരിക്കയിലാകെ പ്രതിഷേധം അലയടിക്കുന്നു. വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിനു പുറത്തു പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കുറച്ചു സമയത്തേക്കു ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളെ ഉദ്ധരിച്ച് ന്യുയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒരു മണിക്കൂറോളമാണ് ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്കു മാറ്റിയത്. തുടര്‍ന്ന് വീണ്ടും മുകളിലേക്കു കൊണ്ടുവന്നു. നൂറുകണക്കിന് ആളുകളാണ് വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസ് ലക്ഷ്യമാക്കി ഒത്തുചേര്‍ന്നത്. ട്രംപിനെയും കൂട്ടരെയും ഇത് ആശ്ചര്യപ്പെടുത്തിയെന്നാണു റിപ്പോര്‍ട്ട്. മെലാനിയ ട്രംപിനെയും മകൻ ബാരണ്‍ ട്രംപിനെയും ബങ്കറിലേക്കു മാറ്റിയോ എന്നു വ്യക്തമല്ല. രാജ്യമാകെ കോവിഡ് പടര്‍ന്നു പിടിക്കുന്നതിനിടെയാണു കാര്യങ്ങള്‍ വമ്പന്‍ പ്രതിഷേധങ്ങളിലേക്കു വഴി മാറിയത്. മേയ് 25ന് മിനിയപ്പലിസില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ പൊലീസ് പിടിയില്‍ മരിച്ചതോടെയാണു പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. 'എനിക്കു ശ്വാസം മുട്ടുന്നു' എന്ന പേരിലാണു പ്രചാരണങ്ങള്‍ നടക്കുന്നത്. പ്രതിഷേധം നിയന്ത്രിക്കാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ സജ്ജരാക്കിയിട്ടുണ്ട്
Home › News › വൈറ്റ്ഹൗസിൽ പ്രതിഷേധം: ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്കു മാറ്റിയെന്ന് റിപ്പോര്‍ട്ട്
