
ഓരോ ജില്ലയിലും 5,000 ത്തോളം കോവിഡ് രോഗബാധിതർ ഉണ്ടാകാൻ സാധ്യത; കണക്കുകൾ ഭയപ്പെടുത്തുന്നു
കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത മാസമാകുമ്പോഴേക്കും കേരളത്തിൽ ഓരോ ജില്ലയിലും 5,000 ത്തോളം കോവിഡ് രോഗബാധിതർ ഉണ്ടാകാൻ സാധ്യതയുള്ളതായി ഇന്നു ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തി. ആകെ രോഗബാധിതരുടെ എണ്ണം 50,000 കടക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അടുത്ത മാസം മഹാമാരി കൂടുതൽ രൂക്ഷമാകും. അതുകൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊര്‍ജിതമാക്കണമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. അതേസമയം, ഈ മാസം 27 നു പ്രത്യേക നിയമസഭാസമ്മേളനം ചേരാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭയോഗത്തിൽ തീരുമാനിച്ചു. ധനബിൽ പാസാക്കാൻ വേണ്ടിയാണ് നിയമസഭാസമ്മേളനം ചേരുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിയമസഭാസമ്മേളനം നിർത്തിവച്ചത്. കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് കോവിഡ്-19 സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും ഇപ്പോള്‍ രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടമാണെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. “കേരളത്തിൽ മൂന്നാംഘട്ട രോഗവ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. വർഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാകൂ. മാസങ്ങളായി അത്യധ്വാനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം സഹകരിക്കണം. പലരും ഈ മഹാമാരിയെ ഗൗരവമായി കാണുന്നില്ല. പലയിടത്തും രോഗവ്യാപനം രൂക്ഷമാകാൻ കാരണം ആളുകളുടെ ജാഗ്രത കുറവാണ്” മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Home › News › ഓരോ ജില്ലയിലും 5,000 ത്തോളം കോവിഡ് രോഗബാധിതർ ഉണ്ടാകാൻ സാധ്യത; കണക്കുകൾ ഭയപ്പെടുത്തുന്നു
