സംസ്ഥാനം

ചുവപ്പു മേഖലയിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

📍 Mukkam, Kozhikode25 Apr 2020

തിരുവനന്തപുരം: ചുവപ്പു മേഖലയിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയതുപോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹന പരിശോധന കര്‍ശനമാക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പട്രോളിംഗ് ശക്തിപ്പെടുത്തും.അവശ്യസാധനങ്ങള്‍ പോലീസ് വാങ്ങി വീടുകളില്‍ എത്തിക്കും. മറ്റു ജില്ലകളിലെ ഹോട്ട്സ്പോട്ട് മേഖലകള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയില്‍ കൂടി മാത്രമാക്കി. ഇത്തരം സ്ഥലങ്ങളില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിച്ചു. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ അറുപതു മണിക്കൂര്‍ നേരത്തേയ്ക്ക് ലോക്ഡൗണ്‍ ശക്തിപ്പെടുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളിലെ പോലീസ് പരിശോധന കർശനമാക്കും. ഈ ദിവസങ്ങളില്‍ തമിഴ്നാട്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.ചരക്കുവാഹനങ്ങളുടെ നീക്കം കഴിവതും ഒഴിവാക്കണം. ലോക്ഡൗണില്‍ നിരവധി ഇളവുകള്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന് തുറന്നിരിക്കുന്ന സ്ഥാപന ഉടമകളെ പോലീസ് സഹായിക്കും.കൈകള്‍ കഴുകുക, മാസ്ക് ധരിക്കുക, മറ്റൊരാളില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കുക എന്നിവ നടപ്പാക്കാനാണ് പോലീസ് സഹായിക്കുന്നത്. ഇതിന് ആവശ്യമായ നിര്‍ദേശം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കി. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, രോഗികളുടെ ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് മരുന്നുകള്‍ ശേഖരിച്ച് കേരളത്തില്‍ എവിടെയും ഉള്ള രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുന്ന സംവിധാനം പോലീസ് വിജയകരമായി നടപ്പാക്കി വരുകയാണ്. ഈ സേവനം ആവശ്യമുള്ളവർ 112 എന്ന നമ്പറിൽ ബന്ധപ്പെടണം.പദ്ധതിയുടെ സംസ്ഥാനതല ഏകോപനം നിര്‍വഹിക്കുന്നതിന് ക്രൈംബ്രാഞ്ച് മേധാവിയും എഡിജിപിയുമായ ടോമിന്‍ തച്ചങ്കരിയെ ചുമതലപ്പെടുത്തി

HomeNewsചുവപ്പു മേഖലയിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍