
അംബാനി വാക്കുപാലിച്ചു: 58 ദിവസംകൊണ്ട് റിലയന്‍സ് കടരഹിത കമ്പനിയായി
2021 മാർച്ച് 31ഓടെ റിലയൻസിനെ കടരഹിത കമ്പനിയാക്കിമാറ്റുമെന്ന ചെയർമാൻ മുകേഷ് അംബാനിയുടെ പ്രഖ്യാപനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ജിയോ പ്ലാറ്റ്ഫോംവഴി വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് 1,15,693.95 കോടി രൂപയും അവകാശ ഓഹരി വിഴി 53,124.20 കോടി രൂപയുമാണ് ഈകാലയളവിൽ സമാഹരിക്കാൻ കമ്പനിക്കായത്. 2020 മാർച്ച് 31ലെ കണക്കുപ്രകാരം റിലയൻസ് ഇൻഡസ്ട്രീസിന്റെ കടം 1,61,035 കോടി രൂപയാണ്. ഇതുവരെയെത്തിയ നിക്ഷേപങ്ങളുടെ കണക്കുനോക്കിയാൽ ഇതോടെ കമ്പനി കടത്തിൽനിന്നുപൂർണമായി വിമുക്തമായതായികാണാം. ഫേസ്ബുക്ക്, സിൽവർലേയ്ക്ക്, വിസ്റ്റ ഇ്ക്വിറ്റി, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബാദല, എഡിഐഎ, ടിപിജി, എൽ കാറ്റർട്ടൺ, പിഐഎഫ് എന്നീ കമ്പനികളിൽനിന്നായി ജിയോ പ്ലാറ്റ്ഫോം 1,15,693.95 കോടി രൂപയാണ് സമാഹരിച്ചത്. 2020 ഏപ്രിൽ 22നാണ് അംബനിയുടെ തേരോട്ടംതുടങ്ങിയത്. റിലയൻസിൽ നിക്ഷേപിക്കാനായി ആഗോള ഭീമമന്മാർ വരിവരിയായിനിൽക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യത്തിന്റെ കോർപ്പറേറ്റ് ചരിത്രത്തിലാദ്യമായാണ് വിദേശനിക്ഷേപക സ്ഥാപനങ്ങളിൽനിന്നുൾപ്പടെ ചുരുങ്ങിയകാലയളവിൽ ഒരുകമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത്. അതിനുള്ള മുകേഷ് അംബാനിയുടെ റോഡ്മാപ് നേരത്തെതന്നെ വ്യക്തമായിരുന്നു. ടെലികോം ഡിജിറ്റൽമേഖലയെ വേർതിരിച്ച് പുതിയ കമ്പനിയാക്കുകയാണ് ആദ്യംചെയ്തത്. വിവിധ ആപ്പുകൾ, നിർമിത ബുദ്ധി, ക്ലൗഡ് സംരംഭം തുടങ്ങിയവ ഉൾപ്പെടുത്തി ജിയോ പ്ലാറ്റ്ഫോം അതിനായി രൂപീകരിച്ചു. ടെലികോം, ബ്രോഡ്ബാൻഡ് ബിസിനസുകൾ ഉൾപ്പടെയുള്ളവ ഇതിനകീഴിലാണ്. ജിയോമാർട്ട് മുംബൈയിൽ തുടങ്ങി രാജ്യമൊട്ടാകെ ദിവസങ്ങൾക്കുള്ളിലാണ് പ്രവർത്തനം വ്യാപിപ്പിച്ചത്. രാജ്യത്തൊട്ടാകെയുള്ള ചെറുകിട കച്ചവടക്കാരെ ഉൾപ്പെടുത്തിയുള്ള സംരംഭത്തിനാണ് ജിയോമാർട്ട് തുടക്കമിട്ടത്. ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനികളുടെ പട്ടികയിൽ(വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും അടിസ്ഥാനത്തിൽ)106-ാമെത്ത സ്ഥാനമാണ് കമ്പനിക്ക് നിലവിലുള്ളത്. ഫോബ്സിന്റെ പട്ടികയിൽ ആഗോളതലത്തിൽ 71-ാമത്തെസ്ഥാനവും, ഇന്ത്യയിൽ ഒന്നാമത്തെയും. രാജ്യത്തെതന്നെ ഏറ്റവുംവലിയ സ്വകാര്യ സ്ഥാപനമായ റിലയൻസിന്റെ 2020 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ അറ്റാദായം 39,880 കോടി രൂപ(5.3 ബില്യൺ ഡോളർ)ആണ്.
Home › News › അംബാനി വാക്കുപാലിച്ചു: 58 ദിവസംകൊണ്ട് റിലയന്‍സ് കടരഹിത കമ്പനിയായി
