
ഗണ്ഡക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി തടഞ്ഞ് നേപ്പാള്‍; വെള്ളപ്പൊക്ക ഭീഷണിയില്‍ ബിഹാര്‍
പട്ന: ഇന്ത്യൻ മേഖലകളെ ഉൾപ്പെടുത്തി പുതിയ ഭൂപടത്തിന് രൂപംകൊടുത്തതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി നേപ്പാൾ. ഗണ്ഡക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നേപ്പാൾ പോലീസ് തടഞ്ഞു. സംഭവം ബിഹാറിനെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി. വെള്ളപ്പൊക്ക ഭീഷണി മുന്നിൽ കണ്ട് അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവന്നിരുന്ന അറ്റകുറ്റപ്പണികളാണ് നേപ്പാൾ പോലീസ് തടഞ്ഞത്. ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്നും ബിഹാർ ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് ഝാ പറഞ്ഞു. ഗണ്ഡക് അണക്കെട്ടിന്റെ 36 ഗെയ്റ്റുകളിൽ 18 എണ്ണം നേപ്പാളിലാണുള്ളത്. അറ്റകുറ്റപ്പണി നടത്താതിരുന്നാൽ കനത്ത മഴയിൽ ഗണ്ഡക് നദിയിലെ ജലനിരപ്പ് ഉയരുകയും ഗുരതരമായ പ്രത്യാഘാതങ്ങളുണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എഞ്ചിനീയർമാരും ജില്ലാ കളക്ടറും നേപ്പാൾ അധികൃതരുമായി സംസാരിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. സ്ഥിതഗതികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. പ്രശ്നം സമയബന്ധിതമായി പരിഹരിച്ചില്ലെങ്കിൽ, ബീഹാറിലെ പ്രധാന ഭാഗങ്ങൾ വെള്ളത്തിലാകുമെന്നും സഞ്ജയ് ഝാ മുന്നറിയിപ്പ് നൽകി.
Home › News › ഗണ്ഡക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി തടഞ്ഞ് നേപ്പാള്‍; വെള്ളപ്പൊക്ക ഭീഷണിയില്‍ ബിഹാര്‍
