യു.എന്‍. ചര്‍ച്ചയില്‍ പങ്കെടുത്ത് കെ.കെ. ശൈലജ; കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് അംഗീകാരം
സംസ്ഥാനം

യു.എന്‍. ചര്‍ച്ചയില്‍ പങ്കെടുത്ത് കെ.കെ. ശൈലജ; കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് അംഗീകാരം

📍 Mukkam, Kozhikode23 Jun 2020

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവീസ് ദിനത്തോടനുബന്ധിച്ച് കോവിഡ്-19 പ്രതിരോധത്തിന് മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി സെക്രട്ടറി ജനറലിന്റെയും ജനറൽ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അംഗീകാരം. കോവിഡ് ഫലപ്രദമായി പ്രതിരോധിക്കുന്ന രാജ്യങ്ങളിൽ നിർണായക പങ്ക് വഹിച്ച മുൻനിര പ്രതിനിധികളെയാണ് പരിപാടിയിൽ ഉൾക്കൊള്ളിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരോടൊപ്പം വെർച്വൽ ഓൺലൈൻ ഇവന്റിലും ചർച്ചയിലും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു. കോവിഡ് പ്രതിരോധത്തിൽ കേരളം സ്വീകരിച്ച നടപടികൾ എന്നവിഷയത്തിൽ സംസാരിക്കാനുള്ള അവസരവുമുണ്ടായി. മഹാമാരിയും പൊതുസേവനവും എന്നവിഷയത്തിൽ നടന്ന പാനൽ ചർച്ചയിലും മന്ത്രി പങ്കെടുത്തു. യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ജനറൽ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യയുടെ പ്രസിഡന്റ് സഹ്ലെ വർക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എൻ. സാമ്പത്തിക, സാമൂഹ്യകാര്യ അണ്ടർ സെക്രട്ടറി ജനറൽ ലിയു ഷെൻമിൻ, കൊറിയ ആഭ്യന്തര-സുരക്ഷാ മന്ത്രി ചിൻ യങ്, സഹ മന്ത്രി ഇൻജെയ് ലീ, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ, ലോകാരോഗ്യ സംഘടന ഹെൽത്ത് വർക്ക്ഫോഴ്സ് വിഭാഗം ഡയറക്ടർ ജിം കാമ്പ്ബെൽ, ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് പ്രസിഡന്റ് അനറ്റി കെന്നഡി, പബ്ലിക് സർവീസസ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി റോസ പവേനെല്ലി എന്നിവർക്കാണ് സംസാരിക്കാനുള്ള അവസരം ലഭിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിപയുടെ അനുഭവങ്ങൾ നന്നായി സഹായിച്ചിട്ടുണ്ടെന്ന് കെ.കെ. ശൈലജ പറഞ്ഞു. നിപ സമയത്ത് ആദ്യ കേസിന് തൊട്ടുപിന്നാലെ നിപയാണെന്ന് കണ്ടെത്താനും ശക്തമായ പ്രതിരോധം ഒരുക്കാനും കൂടുതൽ ആളുകളിലേക്ക് പകരാതെ തടയാനും കഴിഞ്ഞു. മാത്രമല്ല 2018 ലും 2019 ലും ഉണ്ടായ രണ്ട് വലിയ പ്രളയത്തിലും ആരോഗ്യ മേഖല ശക്തമായി ഇടപെട്ടു. അതിലൂടെ പ്രളയകാല പകർച്ചവ്യാധികൾ ഫലപ്രദമായി തടയുന്നതിന് സാധിച്ചു. ഇത്തരം പകർച്ച വ്യാധികൾ ഉണ്ടാകുന്ന സമയത്ത് പൊതുജനാരോഗ്യ ഇടപെടലുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയോ പ്രവർത്തിക്കാൻ കാലതാമസമോ ഉണ്ടാകരുത് എന്ന അനുഭവ പാഠം ഞങ്ങൾക്ക് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ്-19 മഹാമാരി ചൈനയിലെ വുഹാനിൽ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവൻ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്ക്രീനിങ്, രോഗനിർണയം, പൊതുജനാരോഗ്യ ഇടപെടലുകൾ എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളും എസ്.ഒ.പി.കളും അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി നടപ്പാക്കി. ഒന്നാം ഘട്ടത്തിൽ മൂന്നു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തിൽ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവർക്കായി റിവേഴ്സ് ക്വാറന്റൈൻ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പർക്ക വ്യാപനവും മരണനിരക്കും കുറയ്ക്കാൻ സാധിച്ചു. സമ്പർക്ക വ്യാപനം 12.5 ശതമാനത്തിൽ താഴെയും മരണ നിരക്ക് 0.6 ശതമാനവും ആക്കാൻ സാധിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരും ദുർബലരുമായ ആളുകൾക്കും നിയന്ത്രണ നടപടികളാൽ രോഗം ബാധിക്കില്ലെന്ന് ഉറപ്പാക്കി സാമൂഹ്യ സുരക്ഷ ശൃംഖല ശക്തിപ്പെടുത്തി. അങ്ങനെ വൺ വേൾഡ് വൺ ഹെൽത്ത് എന്ന ആശയം പ്രാവർത്തികമാക്കിയതായും മന്ത്രി വ്യക്തമാക്കി.

HomeNewsയു.എന്‍. ചര്‍ച്ചയില്‍ പങ്കെടുത്ത് കെ.കെ. ശൈലജ; കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് അംഗീകാരം