
ബസ് ചാർജ് വർദ്ധന ഇന്നു മുതൽ
കോവിഡ് കാല ബസ് നിരക്കു വര്‍ധന ഇന്നു മുതല്‍ നിലവില്‍. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. എട്ട് രൂപ മിനിമം നിരക്കിനുള്ള യാത്ര അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് എട്ട് രൂപയ്ക്കു പകരം ഇനി 10 രൂപ നല്‍കണം. കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസിനും ഇതേ നിരക്കാണെങ്കിലും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കു മിനിമം നിരക്കിലും കിലോമീറ്റര്‍ ചാര്‍ജിലും 25 ശതമാനം വര്‍ധനയുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. രണ്ടര കിലോമീറ്ററിന് കഴിഞ്ഞുള്ള ഓരോ സ്‌റ്റേജിലെയും നിരക്ക് ഇങ്ങനെയാണ്. അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് പുതിയ നിരക്ക് പത്തുരൂപയാണ്. ഏഴര കിലോമീറ്റര്‍ വരെ പതിമൂന്ന് രൂപയാണ് നിരക്ക്. പത്തുകിലോമീറ്ററിന് നിരക്ക് പതിനഞ്ചു രൂപയാണ്. പത്രണ്ടര കിലോമീറ്ററിന് നിരക്ക് പതിനേഴ് രൂപയും. പതിനഞ്ച് കിലോമീറ്ററിന് നിരക്ക് പത്തൊന്‍പതു രൂപയാണ്. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. യാത്രക്കാരെ സാമൂഹിക അകലം പാലിച്ചു കൊണ്ടുപോകുന്ന കോവിഡ് കാലത്തേക്ക് മാത്രമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഗതാഗത വകുപ്പ് നല്‍കിയ ബസ് ചാര്‍ജ് വര്‍ധന ശുപാര്‍ശ അംഗീകരിച്ചുവെങ്കിലും നിരക്കില്‍ മാറ്റം വരുത്തി പുതിയ ചാര്‍ജ് മന്ത്രിസഭ നിശ്ചയിക്കുകയായിരുന്നു. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാക്കാനായിരുന്നു ഗതാഗതവകുപ്പിന്റെ ശുപാര്‍ശ. എന്നാല്‍ രണ്ടര കിലോമീറ്ററിന് എട്ടുരൂപയാക്കി നിലനിര്‍ത്താന്‍ തീരുമാനിച്ചു.
