
തീരദേശം ലോക്ഡൗണിലേക്ക്; അപകടം അരികില്‍
തിരുവനന്തപുരം: തലസ്ഥാനനഗരത്തിനോട് ചേർന്ന തീരദേശത്ത് കോവിഡ് സമൂഹവ്യാപനമുണ്ടായെന്ന് സർക്കാർ. സംസ്ഥാനത്ത് ആദ്യമായാണ് സമൂഹവ്യാപനം ഉണ്ടാകുന്നത്. നഗരത്തോട് ചേർന്നുകിടക്കുന്ന പൂന്തുറ, വിഴിഞ്ഞത്തിനടുത്തെ പുല്ലുവിള എന്നീ തീരപ്രദേശങ്ങളിലാണ് രോഗവ്യാപനം അതിതീവ്രമായി പടർന്ന് സമൂഹവ്യാപനത്തിലേക്ക് എത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് മാത്രം 1006 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 813 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയെന്നതാണ് ആരോഗ്യപ്രവർത്തകരെയടക്കം ഞെട്ടിച്ചിരിക്കുന്നത്. 1491 പേരാണ് ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. നഗരപരിധിയിൽ പൂന്തുറയിൽ സമൂഹവ്യാപനമുണ്ടായത് ഭീതിയുണർത്തിയിട്ടുണ്ട്. നഗരത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്ന രോഗികളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. പൂന്തുറയിലും പുല്ലുവിളയിലും മാത്രമല്ല ജില്ലയുടെ തീരദേശങ്ങളിലെല്ലായിടത്തും ദിവസവും രോഗികളുടെ എണ്ണം കൂടിവരികയാണ്. റോഡുകൾ അടച്ചിട്ട് പ്രതിരോധം തീരമേഖലയിൽ രോഗവ്യാപനം നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ റോഡുകൾ അടച്ചിടാൻ തീരുമാനം. പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയാണ് തലസ്ഥാനജില്ലയിലെ തീരദേശ ഗ്രാമങ്ങൾ വ്യാപിച്ചു കിടക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി അടച്ചിട്ട് പ്രതിരോധപ്രവർത്തനങ്ങൾ നടത്തും. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കൂടുന്നത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. മേഖലയിൽ കൂടുതൽ പരിശോധന നടത്തണമെന്നാണ് ആവശ്യം. ജനസാന്ദ്രതയേറിയ തീരദേശത്ത് ബോധവത്‌കരണവും നിയന്ത്രണങ്ങളും കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മീൻപിടിത്തം പൂർണമായി നിരോധിച്ചാണ് മേഖലയിലെ പ്രവർത്തനം. സാമൂഹിക അകലം കടകളിലും വേണം സമൂഹവ്യാപനത്തിന്റെ പിടിയിലകപ്പെട്ടത് സാമൂഹിക അകലം പാലിക്കാതെയുള്ള ജീവിതരീതിയാണെന്ന നിഗമനത്തിലാണ് അധികൃതർ. രോഗവ്യാപനം എല്ലായിടത്തും രൂക്ഷമായ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കലാണ് പ്രധാന പ്രതിരോധപ്രവർത്തനമായി കണക്കാക്കുന്നത്. നഗരത്തിലെ ഹൈപ്പർമാർക്കറ്റിലെ ഒരുകൂട്ടം ജീവനക്കാർക്ക് രോഗം ബാധിച്ചതോടെ അവിടെ എത്തിയവരും ആശങ്കയിലാണ്. നിയന്ത്രിക്കാനാകാതെ തീരദേശം തീരദേശത്ത് കൂടുതൽ മേഖലയിലേക്ക് രോഗം വ്യാപിക്കുന്നതിന്റെ അടയാളങ്ങളാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. പുല്ലുവിള, വള്ളക്കടവ്, പുതിയതുറ, പെരുമാതുറ, വിഴിഞ്ഞം, കോട്ടപ്പുറം, പുതുക്കുറിച്ചി, ബീമാപള്ളി, പുതിയതുറ, വെട്ടുതുറ, കൊച്ചുതുറ, കോവളം, മുല്ലൂർ എന്നിവിടങ്ങളിലുള്ളവർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നഗരകേന്ദ്രങ്ങളിലും സമ്പർക്കത്തിലൂടെ രോഗം കേശവദാസപുരം, ഉള്ളൂർ, മെഡിക്കൽ കോളേജ്, അട്ടക്കുളങ്ങര, തകരപ്പറമ്പ്, തൈക്കാട്, ആനയറ, കുമാരപുരം, കരമന, പേട്ട, പേരൂർക്കട, കൊഞ്ചിറവിള, കരിക്കകം എന്നിവിടങ്ങളിലുള്ളവർക്കും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ പ്രവർത്തിക്കുന്ന അവശ്യസർവീസ് വിഭാഗത്തിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുൾപ്പെടെയാണ് കഴിഞ്ഞദിവസം രോഗം ബാധിച്ചത്. വെങ്ങാനൂർ, തിരുമല, പൗഡിക്കോണം, കാച്ചാണി എന്നിവിടങ്ങളിലുള്ളവർക്കും രോഗബാധയുണ്ടായി. അതിർത്തികളിൽ ജാഗ്രത വേണം മതിയായ സുരക്ഷയില്ലാതെ ജില്ലയിലേക്ക് എത്തുന്നവരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടക്കുളങ്ങരയിലെ ഹൈപ്പർ മാർക്കറ്റിൽ രോഗം സ്ഥിരീകരിച്ചത് തമിഴ്നാട്ടിൽ നിന്ന് ജോലിക്ക് എത്തിയവർക്കാണ്. പാറശ്ശാല ഇഞ്ചിവിളയിലെ ചെക്പോസ്റ്റുവഴി എത്തുന്നവരിൽ പ്രാഥമിക പരിശോധന മാത്രമാണ് നടത്തുന്നത്. പോലീസുകാർക്കും രോഗം തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചതോടെ പോലീസ് സേനയിൽ ആശങ്ക. രണ്ട് പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഓഫീസ് അടച്ചിട്ടത്. ലോക്ഡൗണിന്റെ ഭാഗമായി നിയന്ത്രിതമേഖലയിൽ ജോലി ചെയ്തിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ നന്ദാവനം എ.ആർ. ക്യാമ്പിലെ സിവിൽ പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങളുമായി നിരന്തരം ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചത് സേനയ്ക്കുള്ളിൽ കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകരും ഭീതിയിൽ മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്കുൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിന് മുന്നിൽ നിൽക്കുന്ന ആശാവർക്കർമാരുൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ആശങ്ക കൂട്ടുന്നു. ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഗ്രാമീണമേഖലയിൽ ഗ്രാമീണമേഖലയിൽ രോഗബാധ കൂടുകയാണ്. കാട്ടാക്കട, പൂവച്ചൽ, പേയാട്, കല്ലിയൂർ, വെഞ്ഞാറമൂട്, പുല്ലമ്പാറ, നരുവാമൂട്, പോത്തൻകോട്, പാറശ്ശാല, പനവൂർ, ഊരൂട്ടമ്പലം, വർക്കല, ഇലകമൺ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധിപേർക്കാണ് കഴിഞ്ഞദിവസം സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്. പലർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല
