
80 കടന്ന് പെട്രോൾ; കൊള്ള തുടരുന്നു
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കി തുടർച്ചയായ 17ാം ദിവസവും ഇന്ധന വില വർധിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെട്രോളിന് 52 പൈസയും ഡീസലിന് 1.07 രൂപയുമാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 81.28 രൂപയും ഡീസലിന് 76.12 രൂപയുമാണ് തിങ്കളാഴ്ച രാത്രിയിലെ വില. കൊച്ചിയിൽ ചൊവ്വാഴ്ച മുതൽ ലിറ്റർ പെട്രോളിന് 80.02 ഉം ഡീസലിന് 75.27 രൂപയും നൽകണം. 17 ദിവസത്തിനിടെ പെട്രോളിന് എട്ടു രൂപ 52 പൈസയും ഡീസലിന് ഒമ്പത് രൂപ 50 പൈസയുമാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. നികുതി കൂടി ചേരുമ്പോൾ പല സംസ്ഥാനങ്ങളിലും ഈ നിരക്കിലും വ്യത്യാസം ഉണ്ടാവും. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച ജൂൺ ഏഴു മുതലാണ് വില വർധിപ്പിക്കാൻ തുടങ്ങിയത്. നാലര മാസത്തിനിടെ ഏറ്റവും കൂടിയ നിരക്കിലാണിപ്പോൾ ഇന്ധന വില. ആഗോളതലത്തിൽ അസംസ്കൃത എണ്ണവില ഇടിയുമ്പോഴും കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടി മൂന്നു രൂപ വർധിപ്പിച്ചതാണ് വില ഉയരുന്നതിന് കാരണം. മേയ് അഞ്ചിന് എണ്ണവില വീപ്പക്ക് 20 ഡോളറായി ഇടിഞ്ഞപ്പോൾ രാജ്യത്ത് ഇന്ധന വില കുറക്കാൻ കേന്ദ്രം തയാറായില്ല. പകരം പ്രത്യേക എക്സൈസ് തീരുവയും റോഡ് സെസും കൂട്ടി. മാർച്ച് 14ന് പെട്രോളിെൻറയും ഡീസലിെൻറയും തീരുവ മൂന്നു രൂപ വീതവും കൂട്ടിയിരുന്നു. ഈ രണ്ടു വർധന വഴി രണ്ടു ലക്ഷം കോടിയുടെ അധികവരുമാനമാണ് കേന്ദ്രം നേടിയത്. അന്താരാഷ്ട്ര വിപണിയിൽ നിലവിൽ ബ്രെൻറ് ക്രൂഡിന് 45 ഡോളറിൽ താഴെയാണ് വില. മഹാമാരിയുടെ വേളയിൽ കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
